പുതിയ താളത്തിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

താരപ്രാതിനിധ്യമില്ലാത്ത ചിത്രങ്ങൾ പലപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌. കഴിഞ്ഞയാഴ്ച മുതൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ‘സുഡാനി ഫ്രം നൈജീരിയ’ വരെ അത്തരം അത്ഭുതങ്ങളുടെ ഭാഗമാണ്‌. ഈ ഗണത്തിൽപ്പെടുന്ന, ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു കഴിഞ്ഞ വർഷമിറങ്ങിയ ‘അങ്കമാലി ഡയറീസ്‌.’ ഒരു ദേശത്തിന്റെ കഥയിൽ, ആക്ഷനും വയലൻസും, റിവഞ്ചും പ്രണയവും, കുടുംബബന്ധങ്ങളും തുല്യമായ അളവിൽ ഇഴചേർക്കപ്പെട്ട അങ്കമാലി ഡയറീസ്‌ വലിയൊരു വിഭാഗം പ്രേക്ഷകർക്കും പുതിയൊരനുഭവമായിരുന്നു. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ സംവിധാന സംവിധാനസഹായിയായിരുന്ന ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌.
ഒരു നവാഗത സംവിധായകന്റെ ചിത്രമായിരുന്നിട്ട്‌ കൂടി, ഈ ചിത്രത്തിലേക്ക്‌ ഉറ്റുനോക്കുവാൻ പൊതു പ്രേക്ഷകനെ പ്രേരിപ്പിച്ച മറ്റുചില ഘടകങ്ങളുണ്ട്‌. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലായി മലയാള സിനിമാസ്നേഹികളെ പ്രകടനങ്ങൾ കൊണ്ട്‌ കീഴടക്കിയ ഏതാനും താരങ്ങളുടെ സാന്നിധ്യം തന്നെയാണ്‌ അതിൽ പ്രധാനം. ടിനു പാപ്പച്ചൻ ഒരുക്കുന്ന ഈ ചിത്രം, അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരം ആന്റണി വർഗ്ഗീസിന്റെ രണ്ടാമത്തെ ചിത്രമാണ്‌. വിനായകൻ, ടിറ്റോ വിൽസൻ, ചെമ്പൻ വിനോദ്‌ ജോസ്‌, ലിജോ ജോസ്‌ പെല്ലിശ്ശേരി, തുടങ്ങിയവർ ഒന്നിച്ചു ചേരുന്നു എന്നതും ആശാവഹമാണ്‌. സംവിധായകനായ ബി ഉണ്ണികൃഷ്ണനും ബി സി ജോഷിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കു ചേരുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ, ഗംഭീര പശ്ചാത്തലസംഗീതത്തോടുകൂടിയ ട്രൈലർ ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിലാഴ്ത്താൻ പര്യാപ്തമായിരുന്നു.
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന് കേൾക്കുമ്പോൾത്തന്നെ 1976-ൽ പുറത്തിറങ്ങിയ ഒരു ഗ്രന്ഥത്തേക്കുറിച്ചായിരിക്കും നമ്മുടെ മനസ്സിൽ ഓടിയെത്തുക. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തേക്കുറിച്ച്‌ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ്എന്ന അമേരിക്കക്കാരനും ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.’ ടി.കെ.ജി. നായരും എം.എസ്. ചന്ദ്രശേഖരവാരിയരുമാണ് പരിഭാഷകർ. 1947 ജനുവരി ഒന്ന് മുതൽ 1948 ജനുവരി 30 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകം വിവരിക്കുന്നത്. ഇത്തരത്തിൽ ചരിത്രവുമായുള്ള ബന്ധം പേരിൽ പുലർത്തിയെങ്കിലും വർത്തമാനകാലത്തെ ജയിൽ ജീവിതത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌.
കോട്ടയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ മാനേജരായ ജേക്കബ്‌ വർഗ്ഗീസ്‌ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ കോട്ടയത്തെ ഒരു കോൺവെന്റിൽ നിന്നും പൊലീസ്‌ പിടിയിലകപ്പെടുന്ന ബെറ്റിയിൽ നിന്നുമാണ്‌ കഥയുടെ ആരംഭം. രാത്രിയിൽ നടക്കുന്ന ചില സംഭവങ്ങളും, അതിനോടനുബന്ധിച്ച്‌ തുടർന്നുള്ള ദിവസങ്ങളിൽ നടമാടുന്ന മറ്റ്‌ ചില സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ ഭൂരിഭാഗവും ജയിലിനുള്ളിലാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. തടവറയ്ക്കുള്ളിലകപ്പെട്ട ചില മനുഷ്യരുടെ പച്ചയായ ജീവിതമാണ്‌ ടിനു പാപ്പച്ചൻ വരച്ചുകാട്ടുന്നത്‌.
മനുഷ്യന്റെ മനസ്സ്‌ സദാ സ്വാതന്ത്ര്യം ആഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്‌. പരിധിവിട്ടാൽ ഈ ആഗ്രഹം സഫലീകരിക്കുന്നതിനായി മനുഷ്യൻ ഏത്‌ മാർഗ്ഗവും അവലംബിക്കും എന്നതാണ്‌ ചിത്രം ആത്യന്തികമായി പറയുന്നത്‌. സ്വാതന്ത്ര്യസമരത്തിന്റെ അന്ന് അർദ്ധരാത്രിയിൽ ഏറെ ശ്രമം ചെയ്ത്‌ ജയിൽ ചാടുന്ന ഏതാനുമാളുകളെ ചിത്രം പരിചയപ്പെടുത്തുന്നു.
സസ്പെൻസ്‌ ഉൾക്കൊള്ളിച്ചുകൊണ്ടാണ്‌ ആദ്യഭാഗങ്ങൾ മുൻപോട്ട്‌ നീങ്ങുന്നത്‌. ആദ്യാവസാനം ഉദ്വേഗം പ്രേക്ഷകന്‌ വേദ്യമാകുന്നവിധത്തിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഈ അടുത്തയിടെ കണ്ടതിൽ വച്ച്‌ ഏറ്റവും മനോഹരമായി ജയിൽ ജീവിതം ചിത്രീകരിച്ചിട്ടുണ്ട്‌. ഒരേ പേസിലായിരുന്നില്ല ചിത്രത്തിന്റെ സഞ്ചാരം. ജയിലിനകത്തുവച്ച്‌ തന്നെ ചിത്രം ചടുലമാവുകയും ഡൗൺ ആവുകയും ചെയ്യുന്നുണ്ട്‌. പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ളതും പെട്ടന്ന് പറഞ്ഞൊപ്പിച്ചതുമായ ഉപസംഹാരഭാഗങ്ങൾ ചെറിയ കല്ലുകടി തന്നെയാണ്‌.
2017-ലെ ഏറ്റവും മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഗിരീഷ്‌ ഗംഗാധരൻ ഇത്തവണയും ഞെട്ടിച്ചിരിക്കുകയാണ്‌. പ്രതീക്ഷിക്കാത്ത ചില ആംഗിളുകളിലൂടെ ഗിരീഷ്‌ ഗംഗാധരൻ കഥാപാത്രങ്ങളുടെ മനസ്സും ഒപ്പിയെടുത്തു. ഉചിതമായ കളർ ഗ്രേഡിംഗും ചിത്രത്തെ മറ്റൊരുതലത്തിലേയ്ക്കുയർത്തുന്നു. ഷമീർ മുഹമ്മദിന്റെ ചിത്രസംയോജനം, ചിത്രം അർഹിക്കുന്ന വിധത്തിൽ പ്രേക്ഷകരിലേയ്ക്കെത്തുവാനിടയാക്കി. ജേക്സ്‌ ബിജോയ്‌ ഒരുക്കിയ രണ്ടുഗാനങ്ങളാണ്‌ ചിത്രത്തിലുള്ളത്‌. ഒരു ഗാനം നിലവാരം പുലർത്തി. ദീപക്‌ അലക്സാണ്ടർ ഒരുക്കിയ പശ്ചാത്തലസംഗീതം ആക്ഷൻ രംഗങ്ങൾക്ക്‌ ചടുലത പകരുവാൻ തക്കവണ്ണമുള്ളതായിരുന്നു. സുപ്രീം സുന്ദർ ഒരുക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിന്‌ അനുയോജ്യമായിരുന്നു.
മികച്ച താരനിർണ്ണയം തന്നെയാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടമായി പറയുവാനുള്ളത്‌. മുപ്പതുകാരനായ ജേക്കബ്‌ വർഗ്ഗീസ്‌ എന്ന കഥാപാത്രത്തെയാണ്‌ ആന്റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌. അങ്കമാലി ഡയറീസ്‌ കഴിഞ്ഞ്‌ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ആന്റണി വർഗ്ഗീസ്‌ അഭിനയിക്കുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മികച്ച തിരഞ്ഞെടുപ്പിനെത്തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ജയിൽ വസ്ത്രങ്ങളും നമ്പരുകളുമില്ലാത്ത ആൻറണി വർഗീസ് എന്ന നായകനും മറ്റ്‌ തടവുകാരും ചിത്രത്തിൽ തങ്ങളുടേതായ വേഷങ്ങൾ ഗംഭീരമാക്കുന്നു. ജേക്കബ്‌ എന്ന കഥാപാത്രമായുള്ള ആന്റണിയുടെ പെർഫോമൻസ്‌ ഗംഭീരമായിരുന്നു. സൈമൺ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന വിനായകനും, ഉദയൻ എന്ന കഥാപാത്രമായെത്തുന്ന ടിറ്റോ വിൽസനും മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ഇവരേക്കൂടാതെ ‘അങ്കമാലി ഡയറീസി’ൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളെയും ഈ ചിത്രത്തിൽ വീണ്ടും കാണാൻ കഴിഞ്ഞിട്ടുണ്ട്‌. ബെറ്റി എന്ന നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ട അശ്വതി മനോഹർ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
ചില ആശയക്കുഴപ്പങ്ങളും ചില സിനിമാറ്റിക്‌ അയാഥാർത്ഥ്യങ്ങളും മാറ്റി നിര്‍ത്തിയാൽ ദിലീപ് കുര്യന്റേത് കണ്‍വിന്‍സിംഗ് ആയ സ്ക്രിപ്റ്റ്‌ തന്നെയായിരുന്നു. എന്നിരുന്നാലും ‘എസ്കേപ്‌ ഫ്രം അൽകട്രാസ്‌’ എന്ന ചിത്രവുമായുള്ള ഈ ചിത്രത്തിന്റെ സാമ്യം എടുത്തുപറയേണ്ടതാണ്‌. ജയിലുചാട്ടത്തിനു പ്രേരകമായ സംഭവങ്ങളും ജയിലു ചാടുവാനായി കഥാപാത്രങ്ങൾ അവലംബിക്കുന്ന മാർഗ്ഗങ്ങളും സാമ്യതയുള്ളതാണ്‌. കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സംവിധായകൻ വളഞ്ഞവഴികളൊന്നും സ്വീകരിക്കുകയോ കഥാപാത്രങ്ങൾക്ക്‌ വൈകാരികത ചാർത്തിനൽകുകയോ ചെയ്തിട്ടില്ല.
ടിനു പാപ്പച്ചൻ കഥ വികസിപ്പിച്ച രീതി ശ്രദ്ധയർഹിക്കുന്നു. ജയിലിനകത്തും പുറത്തുമായി ഇന്ന് ഇതര സംസ്ഥാനത്തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവത്തെ ചിത്രം എടുത്തുകാണിക്കുന്നുണ്ട്‌. അതുപോലെ മൈസൂരിലെ പബ്ബിനകത്ത്‌ ശിവസേന നടത്തിയ ആക്രമണങ്ങളെ ഓർമ്മിപ്പിക്കും വിധത്തിലുള്ള ചില സംഭവങ്ങളും ചിത്രത്തിൽ കാണാവുന്നതാണ്‌. ജയിൽ ചാടൽ എന്ന തന്തുവിനെ മികവുറ്റ രീതിയിൽ പ്രേക്ഷകനു മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്‌. പ്രകടനത്തിൽ, കഥാപാത്രങ്ങളിൽ, ജയിൽ ജീവിതത്തിന്റെ സൂക്ഷ്മ നിരീക്ഷണമാണ് ചിത്രത്തിൽ കാണുവാൻ സാധിക്കുന്നത്‌. ജയിൽ ജീവിതങ്ങളും രക്ഷപെടലും പ്രമേയമാക്കി, പദ്മരാജന്റെ ‘സീസണ്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും മലയാളത്തിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും ‘അവതരണമികവു കൊണ്ട്‌ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ തലയുയർത്തിനിൽക്കും

Leave a comment