തലൈവന്റെ തലൈവരായി സംവിധായകൻ

പ്രതീക്ഷയുടെ ഒരു നായകൻ

നവതലമുറ തമിഴ് ഐഡന്റിറ്റിയുടെ, അവ അനുഭവിക്കുന്ന അത്യന്തം വ്യത്യസ്തമായ ക്രൈസിസുകളുടെ പോസ്റ്റർ ബോയ് ആണ് തന്റെ നാലാമത് ചിത്രവുമായി എത്തുന്ന പാ.രഞ്ജിത്ത് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും, താൻ പതിഞ്ഞുകിടക്കുന്ന ഓരോ വിഷയത്തിലും എലമെന്റുകളിലും താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിന്റെ, തമിഴ് ആകുലതയുടെ, പ്രതിസന്ധിയുടെ അടയാളങ്ങൾ ചേർത്തുകെട്ടുവാൻ കഴിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. ജാതി, മണ്ണ്, ലൈംഗികത (Ladies & Gentlewomen എന്ന തമിഴ് ലെസ്ബിയൻ ഡോക്യുമെന്ററി നിർമ്മിച്ചത്), അധികാരം, നിലനിൽപ്പ് തുടങ്ങി വലിയൊരു സ്പാനിലുള്ള വിഷയങ്ങളെയാണ് രഞ്ജിത്ത് തന്റെ ചിത്രങ്ങളിലൂടെയും അല്ലാതെയും അഡ്രസ്സ് ചെയ്തിട്ടുള്ളത്. ആട്ടക്കത്തിയിൽ തുടങ്ങി മദ്രാസിൽ വരെ താൻ മുൻപോട്ടുവയ്ക്കുന്ന വിഷയഗൗരവത്തെ തമിഴ് സിനിമാറ്റിക് നേച്ചർ ആയ ‘ലൗഡ്‌നെസ്സ്’ലൂടെത്തന്നെ അവതരിപ്പിച്ച രഞ്ജിത്ത് കബാലിയിലൂടെ മലേഷ്യയിലെ തമിഴ് ഡയസ്പോറിയയെയും വരച്ചുകാട്ടി.

തമിഴ് സിനിമാറ്റിക് ഫോർമുലകളുടെയും കഥാപാത്രരൂപീകരണങ്ങളുടെയും കോൺഫ്ലിക്റ്റുകൾ, പ്രേത്യേകിച് സ്ത്രീകഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും സമീപിക്കുന്നതിലും കബാലിയിൽ പ്രകടമാണെങ്കിലും, ആത്യന്തികമായി ചിത്രം മുന്നോട്ട്‌ വയ്ക്കുന്നത് മലേഷ്യൻ നാഗരികതയിൽ, അതിന്റെ Urban millieu-ൽ ജീവിക്കുന്ന തമിഴ് വിഭാഗത്തെയാണ്. രഞ്ജിത്തിന്റെ പ്രൈമറി മോട്ടീവും തമിഴ് ഐഡന്റിറ്റിയെ, ദേശാതിരുകൾക്കുമപ്പുറം തുറന്നുകാണിക്കുക എന്നതു തന്നെയാണ്. കാല ജനിക്കുന്നതും കബാലി പറയാതെ പറഞ്ഞുവന്ന ആ ബിന്ദുവിൽ നിന്നാണ്.

മഹാരാഷ്ട്രയിലെ തമിഴ്നാടാണ് ധാരവി. തമിഴ് ജനത ഏറ്റവും കൂടുതൽ ജനസംഖ്യ കയ്യാളുന്ന മഹാരാഷ്ട്രയിലെ ഈ ചേരിക്ക് തമിഴ് സ്വത്വത്തിന്റെ കഥ പറയുവാൻ ദശകങ്ങൾ പിന്നോട്ടുപോവണം. നാഗരികത സമൃദ്ധിയോട് ഉപമിക്കപ്പെട്ടിരുന്ന കാലത്തിന്റെ ഇല്ല്യൂഷനിൽ തമിഴ് ഗ്രാമങ്ങളിൽ നിന്ന് നിരവധിയാണ് ധാരാവിയിലെ ഇടുങ്ങിയ തെരുവുകളിലേക്ക് വന്നെത്തിയവർ. സമൃദ്ധിയ്‌ക്ക് പകരം, അന്നന്നത്തെ ജീവിതചലനത്തിന് പകരം, തന്റെ സ്വത്വം തന്നെ പണയം നൽകി ആരുമല്ലാതായിത്തീർന്ന ധാരാവിയിലെ തമിഴ് ജനതയ്ക്ക് ഉയർത്തിപ്പിടിക്കുവാൻ കറുപ്പ് കലർന്ന രോഷവും നിസ്സഹായാവസ്ഥയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാല എന്ന രഞ്ജിത്ത് ചിത്രം ജനിക്കുന്നത് ഇവിടെയാണ്, രോഷവും നിസ്സഹായാവസ്ഥയും കൂടിച്ചേർന്ന് പ്രതീക്ഷയുടെ ഒരു നായകൻ അവരിൽ നിന്നുതന്നെ, അവരുടെ നിറത്തിൽ തന്നെ ജനിക്കുമ്പോൾ.

ധാരാവി എന്ന ചേരി ‘ശുദ്ധീകരിക്കുവാൻ’ ശ്രമിക്കുന്ന ഹരിദാദ എന്ന രാഷ്ട്രീയക്കാരന്റെയും, എന്നാൽ തങ്ങളുടെ ‘നിലം’ സംരക്ഷിക്കുവാനായി നിൽക്കുന്ന കരികാലന്റെയും കഥയാണ് കാലാ. ഒരുപക്ഷേ ഇന്ത്യൻ അധോലോകസിനിമാ കോൺടെക്സ്റ്റിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലുള്ള ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സംവിധായകന്റെ സമീപനം മാത്രമാണ്. കാലാ നായകനിൽ നിന്നും ‘മക്കളിലേക്ക്’ നോക്കുന്ന, ഉയരത്തിലുള്ള കാഴ്ചയല്ല പ്രധാനം ചെയ്യുന്നത്. പകരം അവർക്കിടയിൽ വളരെ ഡൌൺ-ടു-ഏർത്ത് ആയ നായകനെയാണ് പ്ലേസ് ചെയ്യുന്നത്. നായകൻ-വില്ലൻ ഇമേജറിയിൽ തന്നെ, വെളുപ്പും കറുപ്പും നിറങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഴുവൻ സിനിമയെ തന്നെ വിശദീകരിക്കുവാൻ, രാഷ്ട്രീയമായ മാനം അവതരിപ്പിക്കുവാൻ സംവിധായകന് ആയാസമേതുമില്ലാതെ കഴിയുന്നുണ്ട്‌. ‘കറുപ്പിന്റെ’, ആ നിറം വഹിക്കുന്ന ജനതയുടെ ഉയരവും താഴ്ചയും ശബ്ദവും ഒക്കെ ചിത്രത്തിനാകമാനം ഒരു താളം നൽകുന്നുണ്ട്.

എന്നാൽ കാലാ ഒരിക്കലും ഒരു സമ്പൂർണ്ണ രാഷ്ട്രീയ ചിത്രമായും ലേബൽ ചെയ്യുവാൻ കഴിയാത്ത ഒന്നാണ്‌. മേൽപ്പറഞ്ഞ എലമെന്റുകൾ കൃത്യമായി സന്നിവേശിപ്പിച്ച ഒരു പക്കാ കൊമേർഷ്യൽ ചിത്രമായിത്തന്നെയാണ് ചിത്രം അവതരിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും കഥപറച്ചിലിൽ രഞ്ജിത്ത് പതിവ് സിനിമകളേക്കാൾ ഒരടി മുന്നോട്ടുപോകുന്നുണ്ട്. കഥയവതരിപ്പിക്കുവാൻ രാമരാവണ കഥയെ കൃത്യമായി മെറ്റഫർ ആയി ഉപയോഗിക്കുന്നുണ്ട് രഞ്ജിത്ത്. രാമരാജ്യം എന്ന അലയൊലികൾ കേൾക്കുന്ന കാലത്തിൽ രഞ്ജിത്ത് ഇതിനുമുതിരുന്നു എന്നത് തന്നെ പ്രശംസനീയമാണ്. സമകാലത്തിൽനിന്നും വേർതിരിഞ്ഞുനിൽക്കുന്ന ഒരു ഹീറോയിക്-ഡീഡ് കാഴ്ചബഗ്ലാവ് ആവാതിരിക്കാൻ സംവിധായകന്റെ ശ്രമം ചിത്രത്തിലുടനീളം പ്രകടമാണ്. ‘സ്വച്ഛത’ എന്ന വാക്കിനുപോലും പലതിനെയും വഹിക്കേണ്ടുന്ന രാഷ്ട്രീയസാഹചര്യത്തിൽ ധാരാവിയെ ഒരു മെറ്റഫർ ആയി സ്വീകരിക്കുവാനും രഞ്ജിത്തിന് കഴിയുന്നുണ്ട്. എന്നാൽ കാലാ ഒരു സൊലൂഷ്യൻ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമയല്ല, നമ്മുടെ ജനതയുടെ വാതിൽക്കലുള്ള കടന്നുകയറ്റത്തെ വിളിച്ചുപറയാനുമല്ല രഞ്ജിത്ത് ശ്രമിക്കുന്നത്, മറിച്ചൊരു ഉട്ടോപ്യയുടെ ഉദയം കൊമേർഷ്യൽ സിനിമയുടെ ഫ്രെയിമിനുള്ളിൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി അവതരിപ്പിക്കുവാനാണ്‌. അതിൽ അദ്ദേഹം പൂർണ്ണമായും വിജയിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് പരിപൂർണ്ണമായി കൺവിൻസിങ്ങ് ആയ ചിത്രത്തിന്റെ ക്ലൈമാക്സ്. ‘മക്കൾ വ്യാകുലത’യുടെ, ആ ഫാന്റസിയുടെ ഏറ്റവും മനോഹരമായ ആവിഷ്ക്കാരമാണ് ചിത്രത്തിന്റെ അവസാനഭാഗത്തിൽ ഉള്ളത്. ഒപ്പം കുറിക്കുകൊള്ളുന്ന, സമകാലീന രാഷ്ട്രീയത്തിന് നേരെ തൊടുത്തുവിടുന്ന സംഭാഷണങ്ങളും കൂടിയാകുമ്പോൾ രഞ്ജിത്ത് തന്റെ പർപ്പസ് പൂർണ്ണമാക്കുന്നുണ്ട്.

കാലാകാലങ്ങളായി കണ്ടുവരുന്ന രജനിയും ഉപഗ്രഹങ്ങളിൽ നിന്നും കാലായിൽ ആശ്വസിക്കാവുന്ന മാറ്റമുണ്ടെന്ന് പറയാതെ വയ്യ. രജനി പതിവുപോലെ ഷോമാൻ ആയി തുടരുന്നു. എന്നാൽ കഥാപാത്രത്തിനപ്പുറത്തേക്ക് വളരുന്ന രജനിയെന്ന വ്യക്തിപ്രഭാവത്തെ സംവിധായകൻ മെരുക്കിയെടുക്കുന്നുണ്ട്. കാലായെ വേണ്ടിടത് കരയിക്കുവാനും കത്തിക്കയറുവാനും അനുവദിക്കുന്നതിവിടെ താരത്തെക്കാൾ സംവിധായകൻ ആണ്. ഒരു രജനി ഷോയിൽ നിന്നും മുക്തമാക്കി മറ്റുള്ള കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന ഐഡന്റിറ്റി ഇതിൽ പ്രധാനമാണ്. രജനിയുടെ ഭാര്യവേഷം ചെയ്ത ഈശ്വരി റാവു, അഞ്ജലി പട്ടീലിന്റെ കഥാപാത്രം തുടങ്ങി ചിത്രത്തിലെ പെൺകഥാപാത്രങ്ങൾ എല്ലാം മികച്ചവയാണെന്ന് പറയാതെവയ്യ. വലുപ്പച്ചെറുപ്പങ്ങളെക്കാൾ പെൺകഥാപാത്രങ്ങളെ സമീപിക്കുന്നതിൽ രഞ്ജിത്ത് പ്രകടമാക്കുന്ന വ്യത്യസ്തത അടയാളപ്പെടുത്തേണ്ടതാണ്. ഹുമ ഖുറേഷി എന്ന മിസ്കാസ്റ്റ് ഒഴിച്ചാൽ ബാക്കിയുള്ള കാസ്റ്റിങ് ചിത്രത്തിനെ താങ്ങിനിർത്തുന്നത് പ്രധാനമാണ്. പ്രതിനായകനായി വേഷമിട്ട നാനാ പടേക്കർ-രജനി കോംബോ ചിത്രത്തിന് മറ്റൊരു ഡയമെൻഷനാണ് നൽകുന്നത്.

മദ്രാസിലും കബാലിയിലും ആവർത്തിച്ചതുപോലെതന്നെ സംഗീതത്തിൽ സന്തോഷ് നാരായണനും ഛായാഗ്രാഹണത്തിൽ മുരളിയും യഥാസ്ഥാനത്തു തുടരുന്നു. ഇവർ തന്നെയാണ് ചിത്രത്തിന്റെ നാഡീഞരമ്പുകൾ. മക്കൾ ആങ്സ്റ്റിനോട് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന ഹിപ്-ഹോപ് റിഥം ചിത്രത്തിൽ ഉടനീളമുണ്ട്. അവയ്ക്കൊപ്പം മുരളിയുടെ ധാരാവി മുഴുവനായി കവർ ചെയ്യുന്ന ക്യാമറയും ചിത്രത്തിന്റെ സ്ക്കോപ്പിനെ സെറ്റ് ചെയ്യുന്നുണ്ട്.

കാലാ നല്ലതും ചീത്തയും എന്ന് വിധിയെഴുതാവുന്ന, ജനറലൈസ് ചെയ്യാൻ കഴിയുന്ന ചിത്രമായി തോന്നിയിട്ടില്ല. സിനിമ സംവിധായകന്റെ കലയാണെങ്കിൽ രഞ്ജിത്തിന്റെ മോട്ടീവ് ചിത്രത്തിൽ പൂർണ്ണമാവുന്നുണ്ട്. എന്നാൽ ഏതൊരു രജനിച്ചിത്രത്തേയും പോലെ സമീപിക്കുന്നതാണെങ്കിൽ ആസ്വാദനവും വിധിയെഴുത്തും വ്യക്തിപരമെന്നേ പറയാനാവുകയുള്ളു.

Rating: 3/5

Leave a comment