തങ്ങളുടേതല്ലാത്ത തെറ്റിനാൽ മാറ്റിനിറുത്തപ്പെടുന്ന ഒരു സമൂഹത്തിനു പൊതുധാരയിലേയ്ക്ക്‌ കടന്നുവരാനുള്ള പ്രചോദനമാണ്‌ ‘ഞാൻ മേരിക്കുട്ടി.’

ഇന്നിന്റെ ശബ്ദം – ഞാൻ മേരിക്കുട്ടി.

കാലാകാലങ്ങളായി മലയാളസിനിമ പിന്തുടരുന്ന ചില വാർപ്പ് മാതൃകകളുണ്ട്. അവയിലൊന്നാണ് ട്രാൻസ്ജെൻഡേഴ്സിന്റെ – പൊതുവേ മലയാള സിനിമകളിലൂടെ പറയാതെ പറയുന്ന – അവഗണനയുടെ കഥകൾ. കുറെയധികം സിനിമകളിൽ ട്രാൻസ്ജെൻഡേഴ്സ്‌ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും ഒരു പ്രധാന കഥാപാത്രമായി ഈ വിഭാഗം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു സൂത്രധാരൻ. അതേസമയം സ്ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ചാന്തുപൊട്ടിലൂടെ അവതരിപ്പിച്ച്‌ ലാൽ ജോസ്‌ വാണിജ്യവിജയം നേടിയിരുന്നു. സൂത്രധാരനിൽ ട്രാൻസ്ജെൻഡേഴ്സിനെ മാത്രം ഉപയോഗിച്ച് ഇവരുടെ സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും അതൊരിക്കലും ട്രാൻസ്ജെൻഡേഴ്സിന്റെ സ്വാതന്ത്ര്യവുമായുള്ള ബന്ധത്തിൽ നീതിപൂർവ്വകമായ ഒന്നായിരുന്നില്ല. സമീപകാലത്ത്‌ മായാനദി, പൂമരം, ആഭാസം എന്നീ ചിത്രങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിനെ ചെറിയ വേഷങ്ങളിൽ കാണുവാനായി. ജയസൂര്യ തന്നെ, സ്ത്രൈണതയുള്ള ഒരു കഥാപാത്രത്തെ ‘101 വെഡ്ഡിംഗ്സ്‌’ എന്ന ചിത്രത്തിലൂടെ വികലമായി അവതരിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്‌.

മേൽപ്പറഞ്ഞ ചിത്രങ്ങൾ ഉൾപ്പെടുന്ന മലയാള സിനിമ അല്ലെങ്കിൽ മലയാളി, ട്രാൻസ്ജെൻഡേഴ്സിനേപ്പറ്റി സമൂഹത്തിൽ വേറിട്ട ഒരു സങ്കൽപമാണ് സൃഷ്ടിച്ചിരിക്കുന്നത്‌. ഈ ശ്രേണിയിൽ ‘ആഭാസം’ ഒഴികെയുള്ള ഏതാണ്ടെല്ലാ ചിത്രങ്ങളും തന്നെ ഒരർത്ഥത്തിൽ ട്രാൻസ്‌ജെൻഡേഴ്സിനെ കോമാളിവേഷം കെട്ടിക്കുകയായിരുന്നു എന്ന് പറഞ്ഞേ മതിയാവൂ. സമൂഹത്തിൽ നിന്നും ഒരിക്കൽ പോലും നാം അടർത്തിമാറ്റുവാൻ പാടില്ലാത്ത ഇക്കൂട്ടരെ ഒരു കൈയ്യകലത്തിൽ മാത്രം നിർത്താനാണ് അത്തരം ചിത്രങ്ങൾ സഹായിച്ചത്. വളച്ചൊടിക്കാതെ പറയുകയാണെങ്കിൽ, മലയാള സിനിമ ട്രാൻസ്ജെൻഡേഴ്സിനെ ഇന്നോളം അംഗീകരിക്കുവാൻ പഠിപ്പിച്ചിട്ടില്ല. ആണിനോ പെണ്ണിനോ മാത്രമാണ്‌ ഈ ഭൂമിയിൽ സ്ഥാനമുള്ളത്‌ എന്നമട്ടിലുള്ള നിലപാടുകൾ കാലങ്ങളായി മലയാളസിനിമയിൽ വ്യക്തമായിരുന്നു. ആ വിധത്തിൽ ഇക്കാലമത്രയും കുമിഞ്ഞുകൂടിയ പലതരം മാലിന്യങ്ങൾ ഇന്ന് സമൂഹത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സമയത്താണ്‌ ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രവുമായി ജയസൂര്യ-രഞ്ജിത് ശങ്കർ ടീം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഇരുപത്തിയേഴാം വയസ്സുവരെ മാത്തുക്കുട്ടിയായി ജീവിച്ച ഒരു വ്യക്തി പിന്നീട് സ്വയം തിരിച്ചറിഞ്ഞ് മേരിക്കുട്ടിയായി മാറുന്നതും, ഒറ്റപ്പെടുത്തിയത് സമൂഹം തിരിച്ചറിയാനും താനുൾപ്പെടുന്ന ജനവിഭാഗത്തെ അംഗീകരിക്കുവാനും വേണ്ടി നടത്തുന്ന പോരാട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. 27 വർഷം പുരുഷ ശരീരത്തിൽ അകപ്പെട്ട് കിടന്ന ആ പെണ്മനസ്സ്, സ്ത്രീ ശരീരം സ്വന്തമാക്കുന്ന കഥയല്ല ചിത്രം പറയുന്നത്. മറിച്ച് ഈ ലോകത്തിൽ തന്നെ സ്ത്രീയായി ബഹുമാനിക്കാൻ സമൂഹത്തിന് കഴിയുന്ന വിധത്തിൂള്ള ഒരു വ്യക്തിയായി ജീവിക്കുവാനാഗ്രഹിച്ച മേരിക്കുട്ടിയുടെ കഥയാണ് സംവിധായകൻ പറയുന്നത്. രഞ്ജിത് ശങ്കർ ചിത്രങ്ങളുടെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കാവുന്ന പല മോട്ടിവേഷണൽ തത്വങ്ങൾ ഇവിടെ വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഒരിക്കൽ പോലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല. നന്മ, ഇൻസ്പിരേഷൻ തുടങ്ങിയ ചേരുവകൾ തന്നെയാണ് ഈ ചിത്രത്തിലും. പക്ഷെ കൃത്യമായ അളവിൽ അവ ചേർക്കപ്പെട്ടതുകൊണ്ടുതന്നെ മേരിക്കുട്ടി ഒരവസരത്തിലും മടുപ്പുളവാക്കുന്നില്ല എന്നത് സത്യം തന്നെയാണ്. ആത്മാർത്ഥതയോടുകൂടി എഴുതപ്പെട്ട ഒരു തിരക്കഥയും, അതിനും മുകളിലായി നിൽക്കുന്ന ഒരഭിനേതാവിന്റെ മികച്ച പ്രകടനവും കൂടിച്ചേരുമ്പോൾ തന്നെ ഒരസാധാരണ ചിത്രമായി മേരിക്കുട്ടിയെ കാണുന്നതിൽ തെറ്റില്ല.

സൊസൈറ്റി ഒരു വിഭാഗമാളുകളെ സമീപിക്കുന്ന രീതിയെ ശക്തമായ ഭാഷയിൽ സംവിധായകൻ ചോദ്യം ചെയ്യുന്നുണ്ട്‌. എന്നിരുന്നാലും സംവിധായകൻ പൂർണമായും സമൂഹത്തെ അടച്ചാക്ഷേപിക്കുന്നില്ല. പുതിയ കാര്യങ്ങൾ സമൂഹം ഏറ്റെടുക്കാൻ സമയമെടുക്കുമെന്ന പൊതുവായ കാര്യത്തെ അദ്ദേഹം തുറന്നുകാണിക്കുകയും, തന്മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരുവിഭാഗമാളുകളിലേയ്ക്ക്‌ ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. എന്നാൽ ഈ ചിത്രത്തിലൂടെ, ട്രാൻസ്‌ ജെൻഡേഴ്സിനെ എല്ലാവരും അംഗീകരിക്കുന്ന ഒരു സമയത്തിനായി കാത്തിരിക്കുവാനല്ല സംവിധായകൻ പ്രോത്സാഹിപ്പിക്കുന്നത്‌, മറിച്ച്‌ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അവർ തന്നെ മുന്നിട്ടിറങ്ങിയാൽ അവരുടെ ഒപ്പം നിൽക്കാൻ പതിയെയാണെങ്കിലും ഈ സമൂഹവും കൂടെയുണ്ടാകും എന്ന് സ്ഥാപിക്കുവാൻ വേണ്ടിയാണ്‌.

എല്ലാത്തരത്തിലും നമ്മുടെ സമൂഹം മാറുന്നതിനോടൊപ്പം മാറ്റിനിർത്തപ്പെടുന്ന ഈ വിഭാഗത്തോടുള്ള സമീപനത്തിലും ചെറുതാണെങ്കിലും വളരെയധികം മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. സർക്കാരുകൾ ആണെങ്കിൽ പോലും ഇത്തരം ആളുകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. എങ്കിൽത്തന്നെയും അവരുടെ അവകാശങ്ങൾ എല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഒരു ചോദ്യം കൂടി ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. അവരെ ‘മറ്റൊരു തരക്കാരായി’ മാറ്റിനിർത്താതെ ആണിന്റെയും പെണ്ണിന്റെയും ഒപ്പം എല്ലാവിധ അവകാശങ്ങളോടും കൂടി ഒരുമിച്ചു നിർത്തുകയാണ് പക്വതയാർന്ന ഒരു സമൂഹം ചെയ്യേണ്ടത്. ഒരാളുടെ ലൈംഗികത അത് അയാളുടെ മാത്രമാണ്. മറ്റൊരാൾക്ക് അല്ലെങ്കിൽ ഒരു മതത്തിന് അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് അതിൽ അഭിപ്രായം പറയുവാനോ അതിനെ ചോദ്യം ചെയ്യാനോ യാതൊരവകാശവും ഇല്ല. അത് വളരെ കൃത്യമായി പറഞ്ഞുകൊണ്ടുതന്നെ സംവിധായകൻ തന്റെ രാഷ്ട്രീയം ചിത്രത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

മേരിക്കുട്ടിയേപ്പോലെ ഒരാളുടെ പുരോഗമനം സ്വയം പര്യാപ്തതയിലൂന്നി വേണമെന്ന് ചിത്രം പലവുരു പറയുന്നുണ്ടെങ്കിലും മേരിക്കുട്ടിയുടെ സാമ്പത്തിക ഭദ്രത, കളക്ടറുടെ അസ്വാഭാവിക ഇടപെടൽ എന്നിവ, കഥാപാത്രത്തിന്റെ സ്വയം പര്യാപ്തതയെ ചോദ്യം ചെയ്യുന്നുണ്ട്‌. ഞാൻ ട്രാൻസ്‌ജെൻഡറല്ല, ട്രാൻസ് സെക്ഷ്വൽ ആണെന്ന് മേരിക്കുട്ടി ഓർമ്മപ്പെടുത്തുന്നതും നമ്മൾ ഓർത്തു വയ്ക്കേണ്ടതുമായ ഒന്നാണ്. ആണിന്റെയും പെണ്ണിന്റെയും ലോകത്തിനപ്പുറം വളരെ വിശാലമായൊരു കഴിവിന്റെ ലോകമിങ്ങനെ തുറന്ന് കിടക്കുമ്പോൾ സിനിമയിലെ മേരിക്കുട്ടി ഓരോ പടികൾ കയറി ആ ലോകത്തേക്ക് മുന്നേറുന്നത് പോലെ യഥാർത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാർക്ക് മുന്നേറണമെങ്കിൽ നമ്മൾ കൂടി വിചാരിച്ചേ തീരൂ. സംവരണമല്ല ആണിന്റേയും പെണ്ണിന്റെയും ഒപ്പമല്ലാതെ ‘മനുഷ്യന്റെ’ ഒപ്പം തോളോട് തോൾ ചേർന്ന് നിൽക്കുവാനുള്ള അവസരങ്ങളാണ്‌ അവർക്ക് വേണ്ടത്.

വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്ന ഈ കാലത്തും സ്വന്തം ലൈംഗികതയുടെ പേരിൽ മാത്രം ചോദ്യം ചെയ്യപ്പെടുന്ന ഒരു സമൂഹം നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്‌ മേരിക്കുട്ടി. അത്തരം ആളുകളെ ഒപ്പം നിറുത്തിയാൽ മാത്രമേ നമ്മൾ ജീവിക്കുന്ന ഈ സമൂഹത്തിൽ വലുതായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും വലിയ വാർത്തയാകുന്ന നാളുകളിൽ തന്റെ ലൈംഗികതയുടെ പേരിൽ മാത്രം എത്രപേർ മുഖ്യധാരയിലേക്ക് വരുന്നുണ്ട്? അല്ലെങ്കിൽ തന്റെ ലൈംഗികത തുറന്നുപറയാനുള്ള ധൈര്യം ഈ സമൂഹം എത്രപേർക്ക് നൽകുന്നുണ്ട്? ചോദ്യങ്ങൾ ഒരുപാടുണ്ട് പക്ഷേ ഉത്തരങ്ങളില്ല. നമ്മുടെ കൂടെത്തന്നെ ജീവിക്കേണ്ടവരായ ട്രാൻസ്ജെൻഡേഴ്സിന്റെ ഇന്നിന്റെ ശബ്ദമാണ് മേരിക്കുട്ടി. അത് കേൾക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് അല്ലെങ്കിൽ നമ്മൾ അറിയാതെ തന്നെ അവരോട് ചെയ്യുന്ന വലിയ തെറ്റാണ്.

തനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ജയസൂര്യ പ്രകടമാകുന്ന പാടവം ഈ ചിത്രത്തിലും തെറ്റാതെ തന്നെ മുന്നോട്ടു പോകുന്നു. ഒരു നടനെന്ന നിലയിൽ ജയസൂര്യയെ സംബന്ധിച്ചിടത്തോളം ഇന്നോളം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും ചലഞ്ചിംഗ്‌ ആയ വേഷമായിരുന്നു മാത്തുക്കുട്ടി/മേരിക്കുട്ടി. അഭിനന്ദിക്കാൻ വേറെ എന്തുണ്ടെങ്കിലും അതൊന്നും ജയസൂര്യക്ക് മുകളിൽ പോകുന്നില്ല എന്നത് തന്നെയാണ് ചിത്രത്തെ പറ്റി പറയുമ്പോൾ എടുത്തുപറയേണ്ട ഒരുകാര്യം. ആദ്യം മുതൽക്ക് തന്നെ ജയസൂര്യ എന്ന അഭിനേതാവിൽ നിന്നും പാടെ മാറി മുഴുവൻ സമയവും മേരിക്കുട്ടിയെ മാത്രമാണ് കാണാൻ കഴിയുന്നത്. അത്രമേൽ ഹൃദ്യമായി യാതൊരു വിധ ചേഷ്ടകളും ഗോഷ്ടികളോ കാണിക്കാതെ മുന്നിൽനിൽക്കുന്നത് മേരിക്കുട്ടി തന്നെയാണ് എന്ന നിലക്ക് ചിത്രത്തിലുടനീളം പെർഫോം ചെയ്യാൻ ജയസൂര്യയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ചാന്തുപൊട്ട് എന്ന ചിത്രത്തിൽ ദിലീപ്‌ അവതരിപ്പിച്ച സ്ത്രൈണതയുള്ള കഥാപാത്രത്തിന്റെ മാതൃകയെ പലപ്പോഴായി ട്രാൻസ്‌ ജെൻഡർ കഥാപാത്രങ്ങൾ അനുകരിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഏറെ മുകളിൽ നിൽക്കുന്ന തരത്തിൽ ഒരു പ്രകടനം കാഴ്ച വച്ചതിൽ ജയസൂര്യയ്ക്ക് അഭിമാനിക്കാം.

രഞ്ജിത് ശങ്കറിന്റെ തന്നെ ചിത്രമായ ‘രാമന്റെ ഏദൻതോട്ട’ത്തിൽ മികച്ച അഭിനയം കാഴ്ചവച്ച നടനാണ് ജോജു ജോർജ്ജ്. ഈ ചിത്രത്തിലും അദ്ദേഹം കയ്യടി അർഹിക്കുന്നു. അദ്ദേഹം അവതരിപ്പിച്ച കുഞ്ഞിപ്പാലു എന്ന പോലീസ് കഥാപാത്രം ഒരു പരിധിവരെ നമ്മുടെ മലയാള സമൂഹത്തിൻറെ ഒരു നേർപകർപ്പാണ്‌. ട്രാൻസ്ജെൻഡേഴ്സുമായുള്ള ബന്ധത്തിൽ നമ്മുടെ സമൂഹത്തിൽ നിൽക്കുന്ന പരിഹാസവും പുച്ഛവും തന്നെയാണ് സംവിധായകൻ ജോജുവിന്റെ കഥാപാത്രത്തിലൂടെ വരച്ചു കാണിക്കുന്നത്. ഗ്രാമവാസികളായ ഒരുവിഭാഗമാളുകൾ കഥാപാത്രത്തെ നടുറോഡിൽ അപമാനിക്കുന്നതും മറ്റും ഒറ്റപ്പെട്ട ചില കാഴ്ചകളുടെ പുനരവതരണമായിരുന്നേക്കാം. അപമാനിക്കുന്നതിനു നേതൃത്വം നൽകിയത്‌ കാവിവസ്ത്രധാരിയായിരുന്നു എന്നത്‌ യാദൃശ്ചികമല്ലെങ്കിൽ, ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യങ്ങളുമായി അതിനെ ചേർത്തുവായിക്കേണ്ടതുണ്ട്‌.

അങ്ങിങ്ങായി വന്നുചേരുന്ന തമാശയ്ക്കുള്ള ശ്രമങ്ങൾ ചിത്രത്തിൽ കല്ലുകടിയായി നിലനിൽക്കുന്നു. നായകന്റെ ശരീരവർണ്ണനയുമായി ബന്ധപ്പെട്ടുള്ള സംഭാഷണരംഗങ്ങളിലെ ദ്വയാർത്ഥങ്ങൾ, ചിത്രം വഹിക്കുന്ന വിഷയത്തോടുള്ള ബന്ധത്തിൽ അനിവാര്യമായിരിക്കുന്നു. പലരും പറയുവാൻ മറന്നുപോയ, അല്ലെങ്കിൽ പറയാൻ മടിച്ച വിഷയങ്ങളെ ധീരതയോടെ അവതരിപ്പിച്ചു എന്നതിനാൽ രഞ്ജിത്‌ ശങ്കർ കയ്യടി അർഹിക്കുന്നു. മിഥ്യാധാരണകൾ പതിയെ പൊതുസമൂഹത്തിൽ നിന്നും മാറി വളരെ ലിബറലായ ചിന്താഗതികൾക്ക് പ്രാധാന്യം കൊടുക്കേണ്ടുന്ന ഇതേസമയത്ത് മേരിക്കുട്ടിയെ പോലുള്ള ചിത്രങ്ങൾ നമ്മുടെ സമൂഹത്തിന് തന്നെ അത്യന്താപേക്ഷികമാണ്.

ശിവജി ഗുരുവായൂരിന്റെ പ്രകടനങ്ങൾ മികച്ചു നിൽക്കുമ്പോഴും ‘ചാന്തുപൊട്ടി’ലെ അമ്മവേഷം കൈകാര്യം ചെയ്ത ശോഭ മോഹൻ തന്നെ ‘മേരിക്കുട്ടി’യുടെ അമ്മയായെത്തുന്നത്‌ യാദൃശ്ചികം എന്ന് വിശ്വസിക്കുക കഷ്ടം തന്നെ. ആനന്ദ്‌ മധുസുദനന്റെ ശരാശരി ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തോടൊപ്പം ചേർന്നു, വിഷ്ണുനാരായണന്റെ ഛായാഗ്രഹണവും മികവുപുലർത്തുന്നു.

കേവലമൊരു സിനിമയെന്നതിലുപരി, വരും തലമുറയ്ക്കുള്ള ഒരു മാതൃക കൂടിയാണ്‌ ‘ഞാൻ മേരിക്കുട്ടി.’ സാമൂഹികമായി എല്ലാ മാധ്യമങ്ങളും പ്രേക്ഷകനെ ചിലതെല്ലാം പറഞ്ഞുമനസ്സിലാക്കുവാൻ ശ്രമിക്കാറുണ്ട്‌. എന്നാൽ കൊമേഴ്സ്യൽ സ്പേസിൽ മെയിൻ സ്ട്രീം സിനിമയുടെ ഭാഷയും നിലപാടുകളാണ്‌ എല്ലായ്പോഴും പൊതു പ്രേക്ഷകനെ സ്വാധീനിക്കാറുള്ളത്‌. അഥവാ ഇത്തരം സിനിമകൾക്ക്‌ മറ്റേതൊരു മാധ്യമത്തേക്കാളും പ്രേക്ഷകരുമായി എളുപ്പത്തിൽ സംവദിക്കുവാൻ സാധിക്കുന്നു. ഇവിടെയാണ്‌ രഞ്ജിത്‌ ശങ്കർ നടത്തിയ ശ്രമം മൂല്യമുള്ളതാവുന്നത്‌. പൊതുജനങ്ങളുടെമേൽ ഇത്രത്തോളം സ്വാധീനമുള്ള മെയിൻ സ്ട്രീം സിനിമയെത്തന്നെ വാണിജ്യ താത്പര്യങ്ങളേക്കാളുപരി അതിപ്രാധാന്യമുള്ള ഒരു വിഷയം പ്രതിപാദിക്കുന്നതിനായി വിനിയോഗിച്ചു എന്നതിൽ സംവിധായകനും തിരക്കഥാകൃത്തും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.

3/5

Leave a comment